Tuesday, June 5, 2012

മറക്കാതിരിക്കനോരായിരമാവര്‍ത്തി
ഓര്‍ത്തുരസിച്ചോരെന്‍ ഓര്‍മകളെ
നിങ്ങളിന്നെന്നെ വേട്ടയാടുന്നു-
വെന്നെങ്ങനെയലറിവിളിച്ചിടും ഞാന്‍

Sunday, June 3, 2012

ഞാന്‍, നീ,...

നീ കരയുമെന്ന് ഞാന്‍ കരുതിയ ഇടങ്ങളില്‍ , അതുണ്ടായില്ലെങ്കില്‍

പിന്നെ ഞാനെന്തു ചെയ്യണമെന്നു ആരും പറഞ്ഞിട്ടില്ല ..

ഞാന്‍ കണ്ട സിനിമകളില്‍ , വായിച്ച കഥകളില്‍ ,കേട്ട അനുഭവങ്ങളില്‍

എങ്ങുമില്ല

അതു കൊണ്ടു നീ കരയണം

കരഞ്ഞേ മതിയാകൂ ..

അല്ലെങ്കില്‍ ഞാന്‍ എങ്ങനെ അടുത്ത ഡയലോഗ് പറയും ...

ഡൂള്‍ വാര്‍ത്തക്കാരന്‍

പല പത്രസമ്മേളനങ്ങളും  പത്രക്കുറിപ്പുകളും പല പത്രങ്ങളില്‍ നിന്നും പലവിധത്തില്‍ വായിക്കുമ്പോള്‍ ഡൂള്‍ ന്യൂസില്‍ കയറുന്നത് അതിന്‍റെ പൂര്‍ണ രൂപം പലപ്പോഴും അവര്‍ പ്രസിദ്ധീകരിക്കുന്നു എന്നതിനാലാണ് ..മഹാശ്വേതദേവിയുടെ കത്ത് പൂര്‍ണരൂപത്തിലും അതിന്‍റെ ചിത്രം അതുപോലെയും പ്രസിദ്ധീകരിച്ച ഡൂള്‍ വാര്‍ത്തക്കാരന്‍ ഇന്ന് പക്ഷെ പിണറായിയുടെ മറുപടി ക്കത്ത് കേവലം ചില നിഗമനങ്ങളില്‍ ഒതുക്കി..മഹാശ്വേതാദേവിയെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തും മണിയെ ന്യായീകരിച്ചും പിണറായി വിജയന്റെ തുറന്ന കത്ത്    എന്ന പേജില്‍ പിണറായിയുടെ കത്തിന്റെ പൂര്‍ണരൂപം കൂടി പ്രസിദ്ധീകരിക്കുന്നത് ഒരു സാമാന്യ മര്യാദയാണെന്ന് ഞാന്‍ കരുതുന്നു എന്നൊരു കമന്റ് ഇട്ടു ..ഉടന്‍ ഏതോ ഒരാള്‍ അതു ഇഷ്ടപ്പെടുകയും ചെയ്തു..ഡൂള്‍ വാര്‍ത്തക്കാരന് എന്തോ ഇതു ഇഷ്ടപ്പെട്ടു കാണില്ല..ആ കമന്റ് അതെ പടി അപ്രത്യക്ഷമായി.. ...അത്ഭുതമൊന്നുമില്ല..ഡൂള്‍  വാര്‍ത്തക്കാരനും ഇങ്ങനെയോക്കെതന്നെയാണെന്നു മനസ്സിലായതില്‍ സന്തോഷം ..
"ഓരോന്നും മനസ്സിലാക്കിയെടുക്കുമ്പോള്‍ ആണല്ലോ സന്തോഷിക്കേണ്ടത്"
 
ശേഷം : തിങ്കള്‍ പുലര്‍ന്നു വീണ്ടും നോക്കുമ്പോള്‍ കത്തിന്റെ പൂര്‍ണരൂപം അവിടുണ്ട് ...

ടൂള്‍ വാര്തക്കാരന്റെ അന്തസ്സിനെ ഒരു സുഹൃത്ത്‌ ചോദ്യം ചെയ്തപ്പോള്‍ ബോധം വന്നതാകണം...എന്തായാലും സന്തോയം സന്തോയം ..

Saturday, June 2, 2012

ജോണ്‍

ജോണ്‍ അബ്രഹാമിന്റെ ഇരുപത്തഞ്ചാം ചരമവാര്‍ഷികം മേയ് മുപ്പത്തിഒന്നിന് കഴിഞ്ഞു എന്ന് ഇന്ന് ഈ പേജു വായിച്ചപ്പോള്‍ അറിഞ്ഞു ..

അതില്‍ കണ്ട ഒരു കമന്റ്...

John Abraham, Ayyappan and so on.. I don't know why people are idolizing these cowards. They are just anarchists and showed how not to live in this world. You may argue that they are so out of the world due to their dedication to art, creativity and intuition. Its a cowardly argument. The world has seen so many geniuses in art, science and literature who are not anarchists. Unclean, alcoholic, ugly bastards who has no dignity to beg people for money, and a cowardly society to revere them!!!!! wake up idiots. Do you want your children to become like these unclean, drunken cowards? If not, then don't worship them.

നിഘണ്ടു നോക്കി ഇങ്ങനെ പകര്‍ത്തി ...

ജോണ്‍ എബ്രഹാം , അയ്യപ്പന്‍ അങ്ങനെ കുറെ പേര്‍ ..എനിക്കറിയില്ല എന്തിനാണ് ആളുകള്‍ ഈ ഭീരുക്കളെ ആരാധിക്കുന്നതെന്ന്.അവര്‍ വെറും അരാജകവാദികളും എങ്ങനെ ഈ ലോകത്ത് ജീവിക്കണ്ട എന്ന് കാണിച്ചവരുമായിരുന്നു.അവര്‍ കലയോടും സൃഷ്ടിയോടും അന്തര്‍ജ്ഞാനത്തോടും ഒക്കെയുള്ള സമര്‍പ്പണം കൊണ്ടു അങ്ങനെ ആയതെന്നു നിങ്ങള്‍ തര്‍ക്കിക്കുമായിരിക്കും .അതൊരു ഭീരുത്വമുള്ള വാദമാണ് .. കലയിലും സയന്‍സിലും അരാജകവാദികള്‍ അല്ലാത്ത നിരവധി പ്രതിഭകളെ ഈ ലോകം കണ്ടിട്ടുണ്ട്


വൃത്തിയില്ലാത്ത , മദ്യപാനികളായ, വൃത്തികെട്ട തെമ്മാടികള്‍, ആളുകളില്‍ നിന്നും കാശു യാചിക്കാന്‍ യാതൊരു മാന്യതക്കേടുമില്ലാത്തവര്‍ അവരെ ആദരിക്കാന്‍ ഭീരുക്കളായ ഒരു സമൂഹവും , ഉണരൂ മണ്ടന്മാരെ. നിങ്ങളുടെ മക്കള്‍ വൃത്തിയില്ലാത്തവരും മദ്യപാനികളായ ഭീരുക്കളും ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ? ഇല്ല എങ്കില്‍ അവരെ ആരാധിക്കുന്നത് നിര്‍ത്തുക ....

ശേഷം ഏന്റെ വക ഒരു പൊട്ടിച്ചിരിയും ..അതു തന്നെ ധാരാളമാണ് ...

Tuesday, May 29, 2012

ഫേസ്ബുക്ക്

2012/5/29 Anil Krishnathulasi <krishnathulasi.anil@gmail.com>
കാണ്മാനില്ല..................


ചന്തവിള ഓണ്‍ലൈന്‍ ന്റെ മുഖ്യ അഡ്മിനും ഗ്രൂപ്പിന്‍റെ പോസ്റ്റുകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന ശ്രീമാന്‍ ഷിജു ശശിധരനെ കഴിഞ്ഞ ഒരു മാസമായി ഗ്രൂപ്പില്‍ കാണ്മാനില്ല. എന്‍റെ കൂലംകഷമായ അന്വേഷണത്തില്‍ ടിയാന്‍ തന്‍റെ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇദേഹത്തെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഇവിടെ കമന്‍റാന്‍ താല്‍പര്യപ്പെടുന്നു. ചെറുപ്പക്കാരനും പ്രവാസിയും വിവാഹിതനും സര്‍വോപരി ഒരു കുഞ്ഞിന്‍റെ പിതാവുമായ ശ്രീ ഷിജുവിന്‍റെ ഫെയ്സ്ബൂക് തിരോധാനം ദുരൂഹത ഉണര്‍ത്തുന്നതാണ്.




ഞാന്‍ എന്ന വ്യക്തിയെ നയിച്ചുവരുന്ന പ്രധാനപ്പെട്ട രോഗങ്ങളില്‍ ഒന്നായ ഉന്മാദത്തിന്റെ വളരെ പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നായിരുന്നു ഒരു മാസമെന്നു നീ പറഞ്ഞതും പതിനഞ്ചു ദിവസമെന്ന് ഞാന്‍ കണക്കു സൂക്ഷിക്കുന്നതുമായ ഈ ദിനങ്ങള്‍ക്ക്‌ മുന്‍പ് ഫേസ്ബുക്കില്‍ ഞാന്‍ ആടിതിമിര്‍ത്തത് .ദിനത്തിന്റെ ഏറ്റവും പ്രധാന മണിക്കൂറുകളില്‍ അവിടെ ചിലവഴിച്ചു ഇഹത്തിലും  പരത്തിലുമുള്ള അനേകായിരം പേരുടെ പോസ്റ്റുകളിലൂടെ കടന്നു ചെന്നു, ഓരോരുത്തരുടെയും മാനസിക വികാരങ്ങളെ അളന്നു, ഓണ്‍ലൈന്‍ സാമൂഹികമെഖലയില്‍ , അതിന്‍റെ പ്രവര്‍ത്തനത്തിന്റെ ഉത്തുംഗ  ശൃംഗങ്ങളില്‍ വിളയാടിനിന്ന അവസരത്തിങ്കല്‍ പൊടുന്നനെ സംഭവിച്ച ഒരു വെളിപാടാണ് ഇരുട്ടിന്റെ അഗാധതയിലേക്ക്‌ കൂപ്പുകുത്തുക എന്നുള്ളത് ..പലതിനെ കുറിച്ചും ചില അക്ഷരങ്ങള്‍ മാത്രം മനസ്സിലാക്കി ആകെ മൊത്തം ഒരു അക്ഷരത്തെറ്റായി മാറുമോ എന്ന പേടിയുടെ മൂര്ധന്യതയാകണം ഇങ്ങനെ ഇരുട്ടിനെ പുല്‍കാന്‍ എന്നെ പ്രേരിപ്പിച്ചത്  .ആ ഇരുട്ടില്‍ ഏതെങ്കിലും ഒരു കോണിലെ വിളക്കുതെളിച്ചു അവിടത്തെ അക്ഷരങ്ങളെയെങ്കിലും കൃത്യമായി അളന്നു മനസ്സിലാക്കി പലകാര്യങ്ങളുടെ വാടകക്കാരനാകാതെ ഒന്നിന്റെയെങ്കിലും ഉടമസ്ഥനാകണമെന്ന ചില ചിന്തകള്‍ .....കൃഷ്ണതുളസിക്കാരനും മുന്‍പേ ഏന്റെ അസാന്നിധ്യം മണത്ത ചില പാണന്മാര്‍  എന്നെ ഏന്റെ സഹധര്‍മിണി , സ്ത്രീകളുമായുള്ള ഏന്റെ സഹവാസം മണത്തറിഞ്ഞു , ഞാനോ നിങ്ങടെ ഫെസ്ബുക്കോ എന്ന ഒറ്റ ചോദ്യത്തില്‍ കുരുക്കി എന്നെ തളച്ചതാണെന്ന  ചില കഥകള്‍ പാടി നടക്കുന്നുണ്ട് . ഇത്തരം ചില പൈങ്കിളികള്‍ അല്ലാതെ   ഏന്റെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്ന നല്ലൊരു അപവാദമെങ്കിലും ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്ന ഒറ്റ പ്രാര്‍ത്ഥനമാത്രമേ ഈ അവസരത്തില്‍ എന്നിലുള്ളൂ..

കാലമിനിയുമുരുളും 
ജൂണ്‍ വരും 
ജൂലായ്‌ വരും 
ആഗസ്റ്റ് വരും , 
അന്നേതെങ്കിലുമൊരു  ദിനം  നിര്‍വീര്യമാക്കിയ ഈ അക്കൌണ്ടിനു ജീവനുണ്ടേല്‍ , എന്‍റെ സഹസ്രകോടി  ഓണ്‍ലൈന്‍ സുഹൃത്തുക്കളെയും തിരിച്ചുകിട്ടുമെങ്കില്‍  നമ്മള്‍ക്ക് വീണ്ടും ശരാശരി പതിനഞ്ചു ഇഞ്ച് വലിപ്പം വരുന്ന പടക്കളത്തില്‍    വിപ്ലവത്തെയും രാജ്യസ്നേഹത്തെയും സദാചാരബോധത്തെയും ,പ്രകൃതിസ്നേഹത്തെയും അഴിമതിരഹിത,സമത്വസുന്ദര, നിഷ്കളങ്ക ഭാരതത്തിന്റെ സ്വപ്നങ്ങളെയും കണ്ണിലൂടെ ആവാഹിച്ചു , വിരലിലൂടെ വിസര്‍ജ്ജിച്ചു ആവേശം കൊള്ളാം.

അതുവരേയ്ക്കും ആശംസകള്‍ ഒരു കുടം നിറയെ ...

Saturday, May 26, 2012

ഋതു

ഋതുക്കള്‍ മാറിമറിയുന്നത് അവയ്ക്ക് തിരികെയെത്താനാകുമെന്ന ഉറപ്പിലാകണം ..


പക്ഷെ ഇന്ന് മാറുന്ന ഏന്റെ മനസ്സിന് എന്തുറപ്പാണുള്ളത് .

Saturday, May 19, 2012

ഏന്റെ ജീവനും ഏന്റെ സ്വത്തിനും ഏന്റെ സൗഭാഗ്യത്തിനും കാവലായി  ഞാന്‍    ചുമതലപ്പെടുത്തുന്ന ഏന്റെ നേതാവ് എന്നെ വിമര്‍ശിച്ചാല്‍, എനിക്കിഷ്ടമല്ലാത്ത രീതിയില്‍ എനിക്കു മറുപടി പറഞ്ഞാല്‍, അയാള്‍ ധാര്ഷ്ട്യക്കാരന്‍  എന്ന്  ഞാന്‍ പ്രഖ്യാപിക്കും.